ഡ്യൂട്ടി സമയത്ത് മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് വാൻകൂവർ വിമാനത്താവളത്തിൽ ഒരു എയർ ഇന്ത്യ പൈലറ്റിനെ വിമാനത്തിൽ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടർന്ന് എയർലൈനിന് കർശന മുന്നറിയിപ്പുമായി ട്രാൻസ്പോർട്ട് കാനഡ രംഗത്തെത്തി. മദ്യപാനവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിച്ചില്ലെങ്കിൽ വിമാന സർവീസ് നടത്താനുള്ള അനുമതി റദ്ദാക്കുമെന്ന് ട്രാൻസ്പോർട്ട് കാനഡവ്യക്തമാക്ക.
ഡിസംബർ 23-നാണ് ഈ സംഭവമുണ്ടായതെന്ന് ട്രാൻസ്പോർട്ട് കാനഡ പ്രസ്താവനയിൽ അറിയിച്ചു. സംഭവത്തിൽ കൃത്യമായ തുടർനടപടികൾ ഉറപ്പാക്കുന്നതിനായി എയർ ഇന്ത്യയുമായും ഇന്ത്യൻ വ്യോമയാന അധികൃതരുമായും ബന്ധപ്പെടുമെന്നും അവർ വ്യക്തമാക്കി. ഡിസംബർ 23-ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. പൈലറ്റ് മദ്യപിച്ചിരുന്നതായി കനേഡിയൻ പോലീസ് അറിയിച്ചു. വാൻകൂവറിൽ നിന്ന് വിയന്നയിലേക്കുള്ള എയർ ഇന്ത്യ വിമാനം (AI186) പറത്താൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു സംഭവം. പൈലറ്റ് ജോലിക്ക് യോഗ്യനല്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) സ്ഥിരീകരിക്കുകയും ഇദ്ദേഹത്തെ ഉടൻ തന്നെ ചുമതലകളിൽ നിന്ന് നീക്കുകയും ചെയ്തു.
സംഭവത്തെ അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയായിട്ടാണ് ട്രാൻസ്പോർട്ട് കാനഡ വിലയിരുത്തുന്നത്. മദ്യപാനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചാൽ വിമാന സർവീസ് നടത്താനുള്ള അനുമതി റദ്ദാക്കുമെന്ന് അവർ എയർ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തങ്ങൾക്കുള്ളതെന്ന് എയർ ഇന്ത്യയും വ്യക്തമാക്കി. കനേഡിയൻ അധികൃതരുമായി പൂർണ്ണമായി സഹകരിക്കുമെന്നും എയർലൈൻ അറിയിച്ചു. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2026 ജനുവരി 26-നകം എയർ ഇന്ത്യ ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണം.